Tuesday, October 25, 2011

പൂച്ച സന്യാസി

ഒരുനാള്‍പെരിയൊരു മാര്‍ജ്ജാരന്‍ തന്‍
പശിമാറ്റാനൊരു വഴികാണാതെ
കൊടിയനിരാശയി,ലുരുകും മനമോ-
ടുഴറിനടന്നൂ യമുനാതീരേ..

എലികളെനോക്കി പലമാളങ്ങള്‍
തെരുതെരെ വീരന്‍ മാന്തിക്കീറി
എലിയില്ലെന്നതുപോട്ടെ, കയ്യിന്‍-
ചെറുനഖമെല്ലാം ചോരയണിഞ്ഞു.

ഉള്ളിലുയര്‍ ന്നു വരുന്നവിശപ്പിന്‍
തള്ളലു തീര്‍ക്കാന്‍ വഴികാണാതെ
പുല്ലുകടിച്ചു വലഞ്ഞവനൊരുചെറു-
കല്ലിലിരുന്നു മയങ്ങും നേരം,
സങ്കടനദിയില്‍ നിന്നുകരേറാന്‍
ശങ്കരനരുളിയ വരമതുപോലെ
സമ്പ്രതിപുതിയൊരു ചിന്തയുദിച്ചൂ
സംഗതിയോര്‍ക്കേ പൂച്ചചിരിച്ചൂ...

ഏറിയമോദാല്‍ മൂരിനിവര്‍ ന്നും
ദ്വാപരനദിയില്‍ മുങ്ങിനിവര്‍ ന്നും
മേനിയിലാകെ കുറികളണിഞ്ഞും
കൂമ്പിയ മിഴിയാല്‍ എലിയെനിനച്ചും
യമുനാതീര,ത്തുള്ളരയാലിന്‍
തണലില്‍ പൂച്ച തപസ്സുതുടങ്ങി.

അര്‍ക്കന്‍ മെല്ലെത്താണു തുടങ്ങി
ഒപ്പം പൂച്ചതളര്‍ ന്നു തുടങ്ങി
ദുര്‍ഗ്ഗതി തീര്‍ക്കാന്‍ ചെയ്തൊരുപായം
അപ്പടി പാഴായെന്നു നിനയ്ക്കേ,
വിഢികള്‍ മൂഷിക,രൊന്നൊന്നായാ-
തസ്കര യതി തന്‍ മുന്നിലണഞ്ഞൂ.
തങ്ങള്‍ ക്കുള്ളൊരു സങ്കടമെല്ലാ-
മങ്ങറിയിച്ചവര്‍ താണുവണങ്ങി.

ചൊല്ലീ ഋഷിയും“സംസാരാംബുധി-
തന്നില്‍ പിടയും ഹതഭാഗ്യന്മാര്‍,
പാപം കൊടിയതുചെയ്തവര്‍, നിങ്ങള്‍
പരിഹാരത്തിനൊരുങ്ങുക വേഗം.
ഓരോമൂഷിക,നോരോനാളില്‍
പോരിക ഭജന നടത്താനായി.”

“കണ്ണിണകൊണ്ടു ഗ്രഹിക്കും ലോകം
നിര്‍ണ്ണയമെന്നു നിനയ്ക്കുകമൂലം
വന്നുപെടുന്ന ദുരന്തമതൊക്കെ
ഒന്നൊഴിയാതെ,യൊഴിച്ചീടാനായ്
എന്നുടെസന്നിധി തന്നില്‍ ഭജിക്കുക-
യെന്നതുമാത്രം നിങ്ങടെമാര്‍ഗ്ഗം.“

ഇങ്ങനെ ഋഷിയുടെചൊല്ലതു കേട്ടി-
ട്ടൊന്നിനു പുറകേ,യൊന്നായെലികള്‍,
തങ്ങടെമോക്ഷം പൂച്ചനിമിത്തം
എന്നുവിചാരി,ച്ചാദരപൂര്‍വ്വം,
വന്നക്ഷണം താ,നവയെമുഴുക്കെ
കൊന്നു ഭുജിച്ചൂ പൂശകവീരന്‍....

തങ്ങിയ ദിശയില്‍ മൂഢന്മാരുടെ
എണ്ണം കുറവായ് കണ്ടൊരു നീചന്‍
പുതിയൊരുമേഖല തേടിത്തന്നുടെ-
വടിയുമെടുത്തു നടന്നു തുടങ്ങി........

--0--

ടി.യൂ.അശോകന്‍

Saturday, October 1, 2011

ഒടുവിലെത്തുന്ന പക്ഷിയോട്.

ദുരിതകാലത്തിനോർമ്മകൾ നിർദ്ദയം
കരളുമാന്തിപ്പറിക്കുന്നൊരന്തിയിൽ,
ഇരുളിൽനിന്നും പറന്നുവന്നെന്റെയീ-
തൊടിയിലൊറ്റയ്ക്കിരിക്കും പതംഗമേ....

ഒടുവിലെത്തുന്ന പക്ഷിനീ,യെൻ നേർക്ക്‌
ചുടലകത്തുന്ന കണ്ണീനാൽ നോക്കവേ,
തുടിമുഴങ്ങുന്നപോലെന്റെ നെഞ്ചകം
മരണതാളം മുഴക്കുന്ന കേൾപ്പു ഞാൻ.

രുധിരകാളിതൻ വാളുപോലുള്ള നിൻ
നഖരമാഴ്ത്തുവാ,നെന്നെ കൊരുക്കുവാൻ
ക്ഷമ പൊറാഞ്ഞു നീ മൂളുന്ന കേൾക്കവേ,
ചിരിവരുന്നെനി,ക്കിന്നീ ത്രിസന്ധ്യയിൽ.

ജനനദുർദ്ദിനം തന്നേലഭിച്ചതാം
പതിതജീവിത ഭാണ്ഡംചുമന്നു ഞാൻ
തെരുവിലൊറ്റയ്ക്കലഞ്ഞനാൾ തൊട്ടുനിൻ
വരവു കാത്തതെന്തറിയാതെ പോയിനീ..

ഗതിപിടിക്കാത്തൊരാത്മാവു പോലെ ഞാൻ
പശിയിലന്നം തിരഞ്ഞുനടക്കവേ,
മനവു,മൊപ്പമെൻ മേനിയും പൊള്ളുന്ന-
ജലമൊഴിച്ചെന്നെ,യാട്ടിയോടിച്ചവർ,
അറകളിൽനിറച്ചന്നവും അന്യർതൻ-
ധനവുമായ്‌ മദംകൊണ്ടുപുളയ്ക്കുന്ന
വികൃതകാഴ്ചകൾകണ്ടു ഞാനെത്രയോ-
തവണ നിന്മുഖംകാണാൻ കൊതിച്ചുപോയ്.

പ്രണയമെന്നെ പഠിപ്പിച്ചുകൊണ്ടവൾ
തരളമെൻ നേർക്കെറിഞ്ഞൊരാപ്പുഞ്ചിരി,
ഒരിദിനത്തിൽ മറഞ്ഞതിൽ നൊന്തു ഞാൻ
ഉടനെ,നിന്മുഖം കാണാൻശ്രമിക്കവേ,
കയറുപൊട്ടി ഞാൻ വീണുപോയ് വീണ്ടുമീ-
നരകജീവിതം തന്നിലേയ്ക്കുരുകുവാൻ.

സുഖദസൗഹൃദം നല്കുവാനെത്തിയെൻ-
ഹൃദയഭിത്തിയിൽ ചിത്രംവരച്ചവർ,
ഒരുപ്രഭാതത്തിലെൻ നെഞ്ചിലേക്കു തീ-
വിതറി,നൃത്തം ചവിട്ടീ;നടുങ്ങി ഞാൻ.
ചിറകടിച്ചെന്റെ ചാരത്തുനീയന്നു-
വരണമെന്നു ഞാ,നാശിച്ചതോർക്കണം.

പ്രഥമബുദ്ധി,യുദിച്ചവർക്കെപ്പൊഴും
സുഖമൊരുക്കുവാൻ മാത്രമായ് തീർത്തതാം
കുടിലചാണക്യതന്ത്രത്തിൽ വാഴുമീ-
ഭുവനജീവിതം എന്നേവെറുത്തു ഞാൻ.

അറവുശാലയിലേക്കുള്ള യാത്രയിൽ
കനിവു കാംക്ഷിപ്പതേ മൗഢ്യമെങ്കിലും,
വരിക,വന്നെന്നിൽ വീഴുക,പിന്നെയെൻ-
കരളുമായ് വിഹായസ്സിലേക്കുയരുക,
ജനിമൃതികൾതൻ ചങ്ങലക്കെട്ടഴി-
ച്ചിനി,യെനിക്കുള്ള മോചനം നല്കുക.
-0-

ടി. യൂ.അശോകൻ

-

കലാകൗമുദി ലക്കം 1877
2011 ആഗസ്റ്റ് 28